Sunday, December 11, 2011

പി.സുരേന്ദ്രന്‍ :കഥയുടെ ഗ്രീഷ്മമാപിനി


പി.സുരേന്ദ്രന്‍ ....ഇപ്പോഴും ക്ഷോഭിക്കുന്ന ഒരു യുവത്വം ...2009 ലെ ഒരു വൈകുന്നേരം പ്രിയ സുഹൃത്ത്‌ സ:അനൂപിനോടൊപ്പമാണ് എടപ്പാളില്‍ സുരേന്ദ്രന്‍റെ വീട്ടില്‍ ചെന്നത്.
കല ,സാഹിത്യം ,രാഷ്ട്രീയം ,സംസ്കാരം ....ആ മനസ്സിലെരിയുന്ന കനലുകള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ എന്ന് തോന്നി .അന്‍പതുകളുടെ ആ 'യുവത്വ' ത്തിനു മുമ്പില്‍ മുപ്പതുകളുടെ എന്‍റെ 'വാര്‍ധക്യം' ലജ്ജിച്ചു തല താഴ്ത്തി എന്ന് പറയാതെ വയ്യ.ഏറെ നേരം ഇരുന്നു , ഞങ്ങള്‍ അവിടെ. മാര്‍ക്സിസം ,മദനി ,വിജയന്‍ മാഷ് , പാര്‍ട്ടി അങ്ങനെ പോകെ പോകെ ഒരു പെരുമഴ വന്നു. ഒരു വേനല്‍ മഴ ...അത് പക്ഷെ പി.സുരേന്ദ്രന്‍ എന്ന എഴുത്തുകാരനെ തണുപ്പിക്കുന്നേ ഇല്ല ..പിന്നെ സംസാരം എഴുതിക്കൊണ്ടിരിക്കുന്ന നോവലിനെ കുറിച്ചായി ...വി എസ് അച്യുതാനന്ദന്‍റെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കി എഴുതിക്കൊണ്ടിരിക്കുന്ന നോവല്‍ ....'ഗ്രീഷ്‌മമാപിനി' എന്ന നോവലില്‍ സി.പി.എമ്മിന്‍റെ ഭൂതവും വര്‍ത്തമാനവും മാത്രമല്ല ഭാവിയും കൂടിയാണ്‌ പി.സുരേന്ദ്രന്‍ അക്ഷരങ്ങളായി കോറിയിട്ടത്‌ എന്ന്‌ ഇപ്പോഴാണ്‌ വ്യക്‌തമായത്‌. മണ്ണിന്‍റെ അവകാശവും പെണ്ണിന്‍റെ മാനവും കവര്‍ന്നെടുക്കുന്നവര്‍ സ്വന്തം പാര്‍ട്ടിക്കാരായാലും അത്‌ പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്ന്‌ പറയുന്നതിന്‌ ധൈര്യം കാണിച്ച കമ്യൂണിസ്‌റ്റ് നേതാവിനെയാണ്‌ സി.കെ.എന്ന പേരില്‍ സുരേന്ദ്രന്‍ വരച്ചു കാട്ടിയത്‌.

''വീട്ടിലിരുന്നുകൊണ്ട്‌ അദ്ദേഹം ലോകത്തോട്‌ സംസാരിക്കട്ടെ എന്നായിരുന്നു പാര്‍ട്ടി തീരുമാനം. സംസാരിക്കേണ്ടത്‌ എന്താണെന്ന്‌ പാര്‍ട്ടി നിശ്‌ചയിക്കും.അന്തിമമായ ഒരച്ചടക്ക പ്രഖ്യാപനമായിരുന്നു അത്‌.പൊതുജനങ്ങളേയും പാര്‍ട്ടി അണികളേയും വിശ്വസിപ്പിക്കാന്‍ പാകത്തില്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യത്തെ സംബന്ധിച്ചും വാര്‍ത്താകുറിപ്പുകളുണ്ടായിരുന്നു.''

- (ഗ്രീഷ്‌മമാപിനി / പേജ്‌ 22)

ഹാ...എന്‍റെ പ്രണയമേ....



കൗമാരകാലത്ത്, പ്രണയോന്മാദത്തില്‍ നട്ടംതിരിയുന്ന കാലത്ത്, ഒരു കുറിപ്പെഴുതി (കവിത?) ഞാന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു.
as usual നഷ്ടപ്രണയമായിരുന്നു വിഷയം. സഹപാഠിയെ പ്രണയിക്കുമ്പോള്‍, നഷ്ടപ്രണയത്തെക്കുറിച്ച് വ്യാകുലചിത്തനാവാതെ ഞാന്‍ എന്തുചെയ്യാന്‍ ? 'മൌനാനുരാഗം ' എന്നോ മറ്റോ ശീര്‍ഷകം .അവളുടെ ബാപ്പ നല്ല 24 കാരറ്റ് മുസ്‌ലീംലീഗുകാരന്‍ ആയിരുന്നതിനാല്‍ വീട്ടില്‍ 'ചന്ദ്രിക ആഴ്ചപ്പതിപ്പും ' വന്നിരുന്നു . അതാണ് ഗഡാഗഡിയന്മാരായ (സുല്‍ത്താനേ പൊറുക്കണേ) 'മാതൃഭൂമി'യും 'കലാകൌമുദി'യും ഒക്കെ ഇരിക്കെ ഞാന്‍ 'ചന്ദ്രിക ' തെരഞ്ഞെടുത്തതിന്‍റെ ഗുട്ടന്‍സ് . അന്ന് സി.കെ.താനൂര്‍ ആണ് ചന്ദ്രികയുടെഎഡിറ്റര്‍ . ഒരു ആഴ്ച കഴിഞ്ഞു .മടക്കതപാലില്‍ നല്ല വെടിപ്പായ കയ്യക്ഷരത്തില്‍ സി.കെ.താനൂരിന്‍റെ മറുപടി വന്നു .'പ്രസിദ്ധീകരണ യോഗ്യമല്ല ...തുടര്‍ന്നും സഹകരിക്കുമല്ലോ '.


ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ നല്ല തമാശ തോന്നുന്നു ...നോട്ടെഴുതുന്ന ന്യൂസ്‌ പ്രിന്റിന്‍റെ ഇരുപുറത്തും എന്തൊക്കെയോ എഴുതിക്കൂട്ടി വെണ്ടയ്ക്ക അക്ഷരത്തില്‍ സ്വന്തം പേരും എഴുതി ...അതുകൊണ്ടും തൃപ്തി വരാതെ എന്‍റെയൊരു ഗമണ്ടന്‍ ഫോട്ടോയും തുന്നിക്കെട്ടി അയച്ച എന്‍റെ ആ ബാല(കൌമാര?)ചാപല്യത്തെ ഓര്‍ത്തോര്‍ത്തു ചിരിക്കാറുണ്ട്, ഇന്ന് ഞാന്‍ .അന്ന് പക്ഷെ ,അതൊക്കെ എന്‍റെ ഗംഭീരമായ 'ശരി'കള്‍ ആയിരുന്നു .....ഹാ എന്‍റെ പ്രണയമേ...

ആന്റി ക്ലൈമാക്സ് : കഥാനായിക പിൽക്കാലത്ത് നുമ്മടെ അടുത്ത കൂട്ടാരിയായി. ഓളോട് ഞാൻ പണ്ടത്തെ ഈ കവിതാകഥ പറഞ്ഞു. ന്നാൽ അത് ഞാനൊന്ന് കാണട്ടേന്ന് അവൾ. ഞാൻ മുൻചൊന്ന 'ഉരുപ്പടി' ഓളെ കാണിക്കുന്നു. പഹച്ചി ഒറ്റ പറച്ചിലേര്ന്ന് .."ഇതെങ്ങാനും അന്ന് അച്ചടിച്ചു വന്നിരുന്നെങ്കിൽ അന്റെ മയ്യെത്തെടുത്തേനെ ന്റെ ബാപ്പ."