Saturday, February 18, 2012

ആകാശനീലക്കുപ്പായമിട്ട കൂട്ടുകാരന്‍


പിന്നെ ഞാന്‍ അവനെ കണ്ടിട്ടേയില്ല .
പത്താം ക്ലാസ്സില്‍ അവന്‍ എന്‍റെ കൂടെയുണ്ടായിരുന്നു .
അവന്‍ പരീക്ഷ എഴുതിക്കാണില്ല.ആലത്തിയൂര്‍ KHMHS -ല്‍ എട്ടാം ക്ലാസ്സില്‍ ചേര്‍ന്ന അന്നുമുതല്‍ ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നു.
ക്ലാസ്ടീച്ചര്‍ വന്ന് ഉയരം നോക്കി കുട്ടികളെ ക്രമീകരിച്ച് ഇരുത്തിയപ്പോള്‍,
ഉയരം കൂടിയ ഞങ്ങള്‍ രണ്ടും ഒരേ ബെഞ്ചില്‍ അടുത്തടുത്ത് വന്നു.
എന്തും പതിവില്‍ക്കവിഞ്ഞ ഒരു ആവേശത്തോടെയേ
അവന്‍ പറയാറുള്ളൂ.വിക്കാണോ എന്ന് തോന്നിപ്പോകും. മുഖത്ത്ചുണങ്ങിന്‍റെ ഭൂപടരേഖകള്‍
ആദ്യമൊന്നും അവനെ എനിക്കിഷ്ട്ടായില്ല .അവന്‍റെ പേരുപോലും എനിക്കിഷ്ടാവുന്നില്ല . 'ഹംസ'... ഞങ്ങടെ പ്രായത്തില്‍
ആര്‍ക്കും അന്ന് അത്ര മുതിര്‍ന്ന ഒരു പേരില്ലായിരുന്നു. പല തവണ
എന്നോട് കൂട്ടുകൂടാന്‍ വന്നു, അവന്‍ . ഞാന്‍ തെന്നിമാറി പോന്നു.

എന്‍റെ കൂട്ടുകാരന്‍ സമദ് ( ഇപ്പോള്‍ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്നു) ആണ് ആദ്യം അത് കണ്ടു പിടിച്ചത് . ഹംസ എന്നും ഒരേ ഷര്‍ട്ട്‌ ഇട്ടോണ്ടാണ് സ്കൂളില്‍ വരുന്നത്.അന്നൊന്നും ആലത്തിയൂര്‍ ഹൈസ്കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നില്ല. വര്‍ണ്ണങ്ങളില്‍ ആറാടി ഞങ്ങള്‍ . ഹംസ , പക്ഷെ വേറിട്ട്‌ നിന്നു . ഒരു sky blue നിറമുള്ള ചെക്ക്ഷര്‍ട്ട്‌ ആയിരുന്നു അവന്‍റെ വേഷം . അവന്‍ ആ ഷര്‍ട്ട്‌ മാറ്റിയതേ ഇല്ല.
എന്നാല്‍ ആ ഷര്‍ട്ട്‌ ഒരിക്കലും മുഷിഞ്ഞില്ല.
പിന്നെ ഞാനും സമദും ഒരുമിച്ച് അവനെ നിരീക്ഷിക്കാന്‍ തുടങ്ങി. ശരിയാണ് .
ഹംസ ഷര്‍ട്ട്‌ മാറ്റുന്നതേയില്ല. സത്യത്തില്‍ ആ ഷര്‍ട്ട്‌ ആണ് ഞങ്ങളെ അടുപ്പിച്ചത്.
ഞങ്ങള്‍ നല്ല കൂട്ടായി.

ഉച്ചഭക്ഷണ സമയത്തോ PT പീര്യഡുകളിലോ അവന്‍ ഞങ്ങള്‍ക്കൊപ്പം കളിയ്ക്കാന്‍ വന്നില്ല.അവന്‍ അവന്‍റെ മാത്രം ലോകങ്ങളില്‍ നടന്നു. മുഷിയാത്ത ആകാശനീല ഷര്‍ട്ടും ധരിച്ച് ആരെയും
മുഷിപ്പിക്കാതെ അവനുമാത്രം കഴിയുന്ന ഒരു ചിരി ചിരിച്ച് അവന്‍ നടന്നു. ഞങ്ങള്‍ എത്രപ്രകോപിപ്പിച്ചാലും അവന്‍ ചിരി കൊണ്ട് അതെല്ലാം തടുത്തു.

അവന്‍റെ പ്രദേശത്ത് നിന്ന് വരുന്ന കുട്ടികളില്‍ നിന്നും അവനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ തിരക്കിത്തുടങ്ങി. അവന്‍ ഒഴിവു ദിവസങ്ങളില്‍ കല്പ്പണിക്കും മറ്റും സഹായി ആയി പോകാറുണ്ട് എന്നറിഞ്ഞു.
ഒരു ചേട്ടന്‍ ഉണ്ട് . വീട് വിട്ട് എങ്ങോ പോയി.ഒരു വിവരവും ഇല്ല . ഉപ്പയ്ക്ക് സുഖമില്ല. രണ്ട് അനിയത്തിമാര്‍ .
അതില്‍പിന്നെ അവനോട് വല്ലാത്തൊരു ഇഷ്ട്ടമായിരുന്നു. ഇംഗ്ലീഷ് പദ്യം പഠിക്കാത്തതിന് രാമന്‍ മാഷ്‌ അവനെ പൊതിരെ തല്ലി. അവന്‍റെ കണ്ണില്‍ നിന്ന്ഒരു തുള്ളി കണ്ണീര്‍ പോലും വന്നില്ല.
അന്ന് കരഞ്ഞതത്രയും ഞാനായിരുന്നു. പഠിക്കാന്‍ അവന്‍ മോശം ആയിരുന്നു.
പക്ഷെ അവന്‍ എന്നും ക്ലാസ്സില്‍ വന്നു.

പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ അവന്‍ ഇടയ്ക്കു മുടങ്ങാന്‍ തുടങ്ങി .ടീച്ചറില്‍ നിന്ന് നിത്യം ശകാരമേറ്റു. ഞാന്‍ ചോദിക്കുമ്പോഴൊക്കെ അവന്‍ ഒഴിഞ്ഞു മാറി . വരാത്ത ദിവസങ്ങളില്‍ എന്‍റെ നോട്ടുബുക്ക് നോക്കി അവന്‍ പകര്‍ത്തിയെഴുതി. പലപ്പോഴും അവന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും മുടങ്ങാന്‍ തുടങ്ങി.വീട്ടില്‍ ബുദ്ധിമുട്ട് കൂടിക്കാണും. മിക്ക ദിവസങ്ങളിലും ജോലി തേടി പോകുന്നുണ്ടാവും.

അവന്‍ SSLC പരീക്ഷ എഴുതിയോ ...ഓര്‍മ്മയില്ല ...പിന്നെ പിന്നെ
ഞാനും എന്റേതായ തിരക്കുകളിലേക്ക് മടങ്ങി. അവനെ ക്രൂരമായി മറന്നു.
കുറെ നാളുകള്‍ക്ക് ശേഷം അവനെ പറ്റി ഞാന്‍ ആരോടെല്ലാമോ അന്വേഷിച്ചു.
വ്യക്തമായ ഒരു വിവരവും കിട്ടിയില്ല.
മുതിര്‍ന്നപ്പോള്‍ അവന്‍റെ നാട്ടില്‍ നിന്ന് എനിക്കൊരു കൂട്ടുകാരി ഉണ്ടായി.
അവളോട്‌ അവനെ പറ്റി അന്വേഷിച്ചിരുന്നു, പലവട്ടം. അവളും എന്നോടൊപ്പം സങ്കടപ്പെട്ടു...വിചാരപ്പെട്ടു...

പ്രിയപ്പെട്ട കൂട്ടുകാരാ..
നീയെവിടെയാണ്..? ചമത്ക്കാരങ്ങളില്ലാത്ത ജീവിതത്തിന്‍റെ കടുംയാഥാര്‍ഥ്യങ്ങളില്‍ പെട്ട്
നീ ഇപ്പോഴും ഉഴറുകയായിരിക്കുമോ ? മുഷിയാത്ത ആ ആകാശനീലക്കുപ്പായം ഇട്ടുകൊണ്ട്
നിന്‍റെ വെപ്രാളപ്പെട്ട വാക്കുകള്‍ക്ക് ഞാനിനി എന്നാണ് കാതോര്‍ക്കുക...?
ദൈവം തന്ന സമയം തീര്‍ന്ന്‍ നമുക്കെല്ലാം പോകണമല്ലോ ...അതിനുമുമ്പ്
ഒരിക്കല്‍ക്കൂടി കാണണമെന്നാശിക്കുന്ന മുഖങ്ങളില്‍ നീയുമുണ്ട്..